Saturday, November 26, 2011

ചോള സാമ്രാജ്യത്തിലൂടെ…..കോനേരിരാജപുരം.

നവഗ്രഹക്ഷേത്രദർശനത്തിനിടയിലാണ് മുകുന്ദനെന്നോടാചോദ്യം ചോദിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹനിർമ്മിതമായ നടരാജവിഗ്രഹമെവിടെയാണ് എന്നായിരുന്നു ആ ചോദ്യം.ചിദംബരം നടരാജനല്ല എന്ന് ചിദംബരദർശനത്തോടെ മനസ്സിലായിരുന്നു.അതുകൊണ്ട് തന്നെ അറിയില്ല എന്ന് പറയേണ്ടിവന്നു. ചിരിച്ചുകൊണ്ട് മുകുന്ദൻ ഡ്രൈവർ ആരോഗ്യരാജിനോട് എന്തോ പറഞ്ഞു.തിരക്കേറിയ നിരത്തിലൂടെ നീങ്ങിയ കാർ വളരെപെട്ടെന്നാണ് വിജനതയിലേക്ക് വലിച്ചെറിയപ്പെട്ടത്..ടാറിട്ട റോഡിൽ നിന്നും ചെമ്മൺ നിറഞ്ഞ പാതയായി വഴി പരിണമിച്ചിരുന്നു.തമിഴ് നാടിന്റെ ഗ്രാമീണത തുളുമ്പുന്ന നെൽപ്പാടങ്ങളും കരിമ്പിൻ തോട്ടങ്ങളും നിറഞ്ഞ വഴിത്താര.കുംഭകോണത്തുനിന്നും പത്തു കിലോമീറ്റർ അകലെയുള്ള കോനേരിരാജപുരമെന്ന ഗ്രാമമായിരുന്നു ലക്ഷ്യം.നെൽപ്പാടങ്ങളുടേയും കരിമ്പനകളുടേയും മധ്യത്തിലുള്ള ചെറുഗ്രാമമാണ് കോനേരിരാജപുരം.
കൊനേരിരാജപുരം ക്ഷേത്രം
ശൂന്യമായ വഴികൾ വളഞ്ഞുപുളഞ്ഞ് കരിമ്പനകളിൽ അപ്രത്യക്ഷമാകുന്നു. ആരോഗ്യരാജിൽ വിശ്വാസമർപ്പിച്ച് ഞങ്ങൾ കാറിലിരുന്നു.വഴിമാറിപ്പോയോ എന്ന സംശയം വേറെ. ആരോടെങ്കിലും വഴിചോദിക്കാമെന്നുവച്ചാൽ തന്നെ ആരുമില്ലാതാനും.അല്പനേരത്തെ യാത്രയ്ക്ക് ശേഷം ദൂരെ ചെറിയ ഗോപുരം കാണാനായി.അടുക്കുന്തോറും അത് തകർന്നടിഞ്ഞ ക്ഷേത്രമായി രൂപാന്തരം പ്രാപിച്ചു. ക്ഷേത്രത്തിനുമുന്നിൽ കാർ നിർത്തി ഞങ്ങളിറങ്ങി. ക്ഷേത്രദർശനത്തിനായി ഞങ്ങളെക്കൂടാതെ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഞങ്ങളാ ശിവക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. ഉമാമഹേശ്വരനാണിവിടെ പ്രതിഷ്ഠ. ഇവിടുത്തെ പാർവ്വതിപ്രതിഷ്ഠയുടെ പേര് ദേഹസുന്ദരിയെന്നാണ്.അംഗവലനായകിയെന്നും പാർവ്വതിദേവി അറിയപ്പെടുന്നു.പ്രധാന കവാടത്തിൽ നിന്നു തന്നെ ശിവലിംഗം കാണാം.ശിവപ്രതിഷ്ഠയിൽ തൊഴുതുവന്നപ്പോൾ ഇടതുവശത്തായി ഞങ്ങളാശില്പം കണ്ടു.എട്ടരയടിയോളമുയരമുള്ള പഞ്ചലോഹനിർമ്മിതമായ നടരാജ വിഗ്രഹം.അത്ഭുതം തോന്നി.
നടരാജ വിഗ്രഹം (കടപ്പാട്:ഗൂഗിൾ)
ഇത്രയേറെ വലിപ്പമുള്ള നടരാജവിഗ്രഹം ആദ്യമായിട്ടായിരുന്നു ഞങ്ങൾ കാണുന്നത്.ലോകത്തിലേക്കും തന്നെ ഏറ്റവും വലിയ പഞ്ചലോഹനടരാജ ശില്പമാണിത്.
ഈ ശിവക്ഷേത്രത്തിന്റെ നിർമ്മാണവും ഈ വിഗ്രഹവുമായുള്ള ബന്ധം അഭേദ്യമാണ്.ചോളരാജാവായ കന്ദരാദിത്യചോളന്റെ കാലത്താണ് ഈ ക്ഷേത്രം നിർമ്മിച്ചത്.നടരാജ ശില്പം സ്വയംഭൂവാണെന്നാണിവിടുത്തെ വിശ്വാസം. നടരാജ വിഗ്രഹത്തിനുമുന്നിൽ നിന്നുകൊണ്ട് പൂജാരി ഞങ്ങൾക്കാ ഐതിഹ്യം പറഞ്ഞുതന്നു.
അതീവ ശൈവഭക്തരായിരുന്നു ചോളരാജാക്കന്മാർ,ചോളരാജ്യത്തിന്റെ അഭിവൃദിയ്ക്കും ഐശ്വര്യത്തിനും വേണ്ടി നാടുമുഴുവൻ അവർ ശിവക്ഷേത്രങ്ങൾ പണിതു.ഇതിനു പിന്തുടർച്ചയെന്നോണം ചോളരാജാവായിരുന്ന കന്ദരാദിത്യചോളൻ ഒരു ശില്പിയെ വിളിച്ച് ആറടി ഉയരമുള്ള നടരാജശില്പമുണ്ടാക്കാൻ കല്പിച്ചു. മൂന്ന് തവണ ശ്രമിച്ചിട്ടും വിഗ്രഹം പൂർത്തിയാക്കാൻ ശില്പിയ്ക്ക് കഴിഞ്ഞില്ല.ഓരോ ശ്രമത്തിലും വിഗ്രഹം തകർന്നടിഞ്ഞു. ഒടുവിൽ ക്ഷമകെട്ട രാജാവ് അവസാനമായി ഒരവസരം കൂടി ശില്പിയ്ക്ക് നൽകി. അതിൽ പരാജയപ്പെട്ടാൽ ശില്പിയുടെ തലവെട്ടാൻ കല്പിക്കുകയും ചെയ്തു.
നടരാജ ശില്പം (കടപ്പാട്:ഗൂഗിൾ)
വളരെ ദു:ഖത്തോടെ ശില്പി നാലാമത് ശില്പമുണ്ടാക്കാൻ തുടങ്ങി.ഉരുക്കിയ ലോഹം അച്ചിലേക്കൊഴിക്കാൻ തുടങ്ങുമ്പോൾ ദാഹിച്ചുവലഞ്ഞ വൃദ്ധ ദമ്പതികൾ ശില്പിയുടെ മുന്നിലെത്തി.ദാഹം മാറ്റാൻ വെള്ളം ചോദിച്ച ദമ്പതികൾക്ക് ശില്പി ഉരുക്കിയ ലോഹം കാണിച്ചുകൊടുത്തു.ദമ്പതികളാ ലോഹം കുടിക്കുകയും നടരാജനും ശിവകാമസുന്ദരിയുമായ് രൂപാന്തരം പ്രാപിക്കുകയും ചെയ്തു. തഥവസരത്തിൽ ശില്പം കാണാനെത്തിയ രാജാവ് ശില്പ ചാരുത കണ്ട് ശില്പിയെ അഭിനന്ദിച്ചു.ശില്പി നടന്ന സത്യം രാജാവിനെ ധരിപ്പിച്ചു. പക്ഷേ ശില്പി നുണപറയുകയാണെന്ന് ധരിച്ച രാജാവ് ഉടവാളെടുത്ത് ശില്പത്തിന്റെ കാലിൽ വെട്ടുകയും ആ മുറിവിൽ നിന്നും രക്തപ്രവാഹമുണ്ടാകുകയും ചെയ്തു.തുടർന്ന് ഋഷഭാരൂഡ്ഡനായ് ശിവൻ പ്രത്യക്ഷപ്പെട്ട് വൈദ്യനാഥസങ്കല്പത്തിൽ ശിവലിംഗമായ് നിലകൊണ്ടുവത്രേ..പാശ്ചാത്താപ വിവശനായ കന്ദരാതിത്യ ചോളനിവിടെ ദീർഘകാലം ശിവപൂജനടത്തിയിരുന്നത്രേ..
ചുവർ ചിത്രം (കടപ്പാട്:ഗൂഗിൾ)
ഐതിഹ്യവിവരണത്തിനു ശേഷം പൂജാരി കന്ദരാതിത്യനാൽ വെട്ടേറ്റ നടരാജ പാദം കാണിച്ചു തന്നു.രക്തം കട്ടപിടിച്ചപോലെ തോന്നി ആ മുറിവിൽ..തുടർന്ന് കാലിലെയും കൈകളിലെയും ഞരമ്പുകളും ഇടതുകൈയുടെ അടിയിലെ മറുകും പൂജാരി കാണിച്ചുതന്നു. ശ്വാസമടക്കിപ്പിടിച്ചാണ് അവയൊക്കെ ഞങ്ങൾ കണ്ടത്..അത്രയേറെ സൂക്ഷ്മമായിരുന്നു ആ ശില്പത്തിന്റെ നിർമ്മൃതി.അത് മനുഷ്യനാൽ നിർമ്മിക്കപ്പെട്ട ശില്പമാണെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമാണ്.കാലിലെ നീലഞരമ്പുകൾ പോലും വ്യക്തമായിക്കാണാം..വാരിയെല്ലിനു കീഴെയുള്ള നനുത്ത രോമങ്ങളും പൂജാരി കാണിച്ചുതന്നതോടെ ഞാനും മുകുന്ദനും മിഴിച്ചുനിന്നു പോയി.ഇത്രയേറെ പൂർണ്ണതയോടെ പണിത ശില്പം മറ്റെവിടെയും കാണാൻ സാധിക്കുകയില്ല.തിരുവാതിര നാളിലെ അഭിഷേകത്തിൽ ചെറുരോമങ്ങൾ പൊഴിയുമത്രേ..തൊട്ടടുത്തു തന്നെയുള്ള ശിവകാമി പ്രതിഷ്ഠയും ഒട്ടും വ്യത്യസ്തമല്ല.
ചുവർ ചിത്രം (കടപ്പാട്:ഗൂഗിൾ)
നടരാജ ശില്പത്തിനടുത്തു തന്നെ ശില്പി പണിത മൂന്ന് ശില്പങ്ങൾ കാണാനാകും. മറ്റ് ശില്പങ്ങളുടെ കൂട്ടത്തിൽ കല്യാണ മൂർത്തിയായ ശിവന്റെ ശില്പവും കാത്യായനിയായ പാർവ്വതി ശില്പവും കാണാം.പിന്നീട് ഞങ്ങൾ ഷഡ് മുഖരൂപനായ സുബ്രഹ്മണ്യപ്രതിഷ്ഠ കണ്ടു. ഇതും ഒരത്ഭുതമായിരുന്നു.ആദ്യമായിട്ടായിരുന്നു ആറുമുഖമുള്ള സുബ്രഹ്മണ്യ പ്രതിഷ്ഠ ഞങ്ങൾ കാണുന്നത്. സുബ്രഹ്മണ്യ സന്നിധിയിലും തൊഴുത് ഞങ്ങൾ ക്ഷേത്രത്തിനു പുറത്തേക്കിറങ്ങി.
ചുവർ ചിത്രം (കടപ്പാട്:ഗൂഗിൾ)
അപ്പോഴും മനസ്സിൽ നിറയെ എട്ടരയടി ഉയരമുള്ള നടരാജ വിഗ്രഹമായിരുന്നു. ശില്പകലയുടെ പൂർണ്ണത കാണണമെങ്കിൽ ചോളരാജ്യത്തേക്ക് വരണമെന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു ആ ശില്പം. ഞങ്ങൾ കുംഭകോണത്തേക്ക് യാത്ര തിരിച്ചപ്പോഴും പറയാനുണ്ടായിരുന്നത് ആ ശില്പത്തെക്കുറിച്ച് മാത്രമായിരുന്നു. രോമങ്ങൾ വളരുന്ന,പൊഴിയുന്ന നീലഞരമ്പോടുന്ന എട്ടരയടി ഉയരമുള്ള പഞ്ചലോഹനിർമ്മിത നടരാജശില്പം.

Thursday, November 17, 2011

കുംഭകോണത്തിലെ സായാഹ്നം

സായാഹ്ന സൂര്യന്റെ ഇളം വെയിലേറ്റ് ഞങ്ങൾ നടന്നു.ഇടുങ്ങിയ തെരുവുകളിലൂടെ കർപ്പൂരവും ജമന്തിയും മണക്കുന്ന വീഥികളിലൂടെ…കുംഭകോണം അങ്ങനെയാണ്. തെരുവകൾ തോറും മാനം മുട്ടുന്ന ഗോപുരങ്ങളുമായ് നിലകൊള്ളുന്ന ക്ഷേത്രങ്ങൾ..ക്ഷേത്രദർശനത്തിനെത്തുന്നവർക്കായ് കൂട നിറയെ പൂക്കളും നാളികേരവും കർപ്പൂരവും വിൽക്കുന്ന വഴിവാണിഭക്കാർ..തൊട്ടു തൊട്ടില്ല എന്ന രീതിയിൽ പായുന്ന വാഹനങ്ങൾ..പൗരാണികതയുടെ ചിതൽപ്പുറ്റിനകത്തെ ചെറുപട്ടണമായ് കുംഭകോണം നിലകൊള്ളുന്നു. ഏതാണ്ട് നൂറ്റിഎൺപതോളം ക്ഷേത്രങ്ങൾ കുംഭകോണത്തിനകത്തും പുറത്തുമായുണ്ട്. നവഗ്രഹക്ഷേത്രങ്ങളും ശൈവ വൈഷ്ണവ ദേവീക്ഷേത്രങ്ങളും നിറഞ്ഞു നിൽക്കുന്ന പട്ടണം. ചെറിയ നടപ്പാതകളും കവലകളും പിന്നിട്ട് ഞങ്ങളാ പൗരാണികതയെ അടുത്തറിഞ്ഞു.
കുംഭകോണം മാപ്പ് (കടപ്പാട്:ഗൂഗിൾ)
ചോളരും പാണ്ഡ്യരും മറാത്തികളും മാറി മാറി ഭരിച്ച പട്ടണത്തിന് ആയിരത്തോളം വർഷങ്ങളുടെ പഴക്കമുണ്ട്. ആ പഴമയുടെ പ്രതീകങ്ങളായ് ക്ഷേത്രങ്ങളും ഗോപുരങ്ങളും നിലകൊണ്ടു. ഇതെല്ലാം കൊണ്ടുതന്നെ ചരിത്രാന്വേഷകരുടെയും മോക്ഷപ്രാപ്തി തേടി വരുന്ന ജനസഹസ്രങ്ങളുടെയും താവളം കൂടിയാണ് കുംഭകോണം.കാവേരി നദീ തീരത്ത് സ്ഥിതിചെയ്യുന്ന പുണ്യഭൂമിയായ കുംഭകോണത്തിന് കാശിയോളം പ്രാധാന്യം പൂർവ്വികർ കല്പിച്ചു നൽകിയിട്ടുണ്ട്.
ആദികുംഭേശ്വര ക്ഷേത്രം
കുംഭകോണത്തിന്റെ ഉത്പത്തിയെക്കുറിച്ചൊരൈതിഹ്യമുണ്ട്. യുഗാരംഭത്തിൽ ബ്രഹ്മാവ് എല്ലാ ജീവജാലങ്ങളുടേയും വിത്ത് ഒരു കുടത്തിൽ സൂക്ഷിച്ചു. പക്ഷേ പ്രളയത്താൽ ആ കുടം കുംഭകോണത്തെത്തിച്ചേർന്നത്രേ.. അതിനാൽ കുംഭകോണത്തിനാ പേർ വന്നു ചേർന്നു…ഈ സംഭവത്തെ അനുസ്മരിച്ചാണ് പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മഹാമഹം ഉത്സവം നടത്തുന്നത്. മറ്റൊരു കുംഭമേളയായാണ് മഹാമഹത്തെ ജനങ്ങൾ കരുതുന്നത്. കുംഭകോണ പട്ടണത്തിന്റെ ഒത്ത നടുവിൽ നിലകൊള്ളുന്ന കുളത്തിലാണ് മഹാമഹം ഉത്സവം നടത്തിവരുന്നത്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ ഉത്സവത്തിന് ജനസഹസ്രങ്ങൾ കുംഭകോണത്ത് വരുന്നു.മഹാമഹം നടക്കുമ്പോൾ ഭാരതത്തിലെ പുണ്യനദികളെല്ലാം മഹാമഹക്കുളത്തിലേക്കൊഴുകുന്നുവെന്നാണ് വിശ്വാസം..
രാമക്ഷേത്രം
മാനം മുട്ടുന്ന ഗോപുരങ്ങളിൽ നിരവധി ചായം പൂശിയിരുന്നു.സായാഹ്ന സൂര്യകിരണങ്ങൾ അവയെ കൂടുതൽ സുന്ദരമാക്കി.മാനം മുട്ടിനിൽക്കുന്ന ഗോപുരം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ക്ഷേത്രഗോപുരത്തിനടുത്തെത്തിയപ്പോൾ മനസ്സിലായി ആദികുംഭേശ്വര ക്ഷേത്രഗോപുരമാണ് ഞങ്ങൾ കണ്ടത്.ചോളരാജ്യത്തിന്റെ പ്രൗഢി വെളിവാക്കുന്ന ഗോപുരം വർണ്ണശഭളമായിരുന്നു. വർണ്ണവിസ്മയമായ ക്ഷേത്രഗോപുരം കടന്ന് ഞങ്ങൾ ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ചു. വിശാലമായ ചുറ്റമ്പലം,കരിങ്കൽ പാകിയ നടപ്പാത.കൊത്തുപണികളാൽ അലങ്കൃതമായ മണ്ഡപങ്ങൾ..കൽമണ്ഡപം കടന്നകത്തെത്തിയാൽ ആദികുംഭേശ്വരനെക്കാണാം..ദീപപ്രഭയിൽ നിൽക്കുന്ന ശിവലിംഗം!
സാരംഗപാണി ക്ഷേത്രം (കടപ്പാട്:വിക്കിപീഡിയ)
അല്പനേരം നിന്നശേഷം തൊട്ടടുത്തെ പാർവ്വതീസന്നിധിയിലും തൊഴുതു. മംഗളാംബികയാണിവിടെ പാർവ്വതി.എല്ലാവർക്കും മംഗളമരുളുന്ന ദേവിയുടെ സന്നിധിയിൽ നിന്നപ്പോൾ എന്തെന്നറിയാത്ത അനുഭൂതി… ചുവന്ന പട്ടണിഞ്ഞ ദേവിയെ നോക്കിനിന്ന് സമയം പോയതറിഞ്ഞില്ല. മുകുന്ദൻ വിളിച്ചപ്പോഴാണ് തിരിഞ്ഞു നോക്കിയത്..ക്ഷേത്രത്തിൽ നിന്നും പുറത്ത് വിശാലമായ കുളക്കടവുണ്ട്. അവിടെ നിന്നും നോക്കിയാൽ സാരംഗപാണി ക്ഷേത്രം കാണാം.108 വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ സാരംഗപാണീക്ഷേത്രത്തിലേക്ക് ഞങ്ങൾ നടന്നു.
സാരംഗപാണീ ക്ഷേത്രഗോപുരം കണ്ട് ഞങ്ങൾ വിസ്മയിച്ചു നിന്നു പോയി. ആകാശത്തോളമുയരമുള്ള ഗോപുരത്തിൽ ശില്പകലയുടെ വൈവിധ്യങ്ങൾ കാണാം ക്ഷേത്രഗോപുരത്തിനകത്ത് ഭരതനാട്യത്തിലെ നൂറ്റെട്ട് കരണങ്ങൾ കൊത്തിയിരുന്നു. ഗോപുരവും കടന്ന് അകത്തെത്തിയാൽ ദീപാലങ്കൃതമായ ശ്രീകോവിൽ കാണാം.പഞ്ചരംഗ ക്ഷേത്രങ്ങളിൽ രണ്ടാമതായ സാരംഗപാണീ ക്ഷേത്രം നിർമ്മിച്ചത് പല്ലവരാജാക്കന്മാരുടെ കാലത്താണ്..പിന്നീട് വിജയനഗര രാജാക്കന്മാർ ക്ഷേത്രത്തെ പുന:രുദ്ധരിച്ചു. സൂര്യൻ പടിഞ്ഞാറസ്തമിച്ചു. ചക്രവാളം ചുവപ്പിലമർന്നു.ഞങ്ങൾ രാമക്ഷേത്രത്തിലേക്ക് നടന്നു. നിരത്തിൽ തിരക്കേറിവന്നു.ഇടുങ്ങിയ വഴിത്താരകൾ പിന്നിട്ട് ക്ഷേത്രത്തിലെത്തിയപ്പോഴേക്കും നേരമിരുട്ടിയിരുന്നു.നിയോൺ ബൾബുകളാൽ അലങ്കരിച്ചിരുന്നു രാമക്ഷേത്രഗോപുരം..ഗോപുരവും കടന്ന് ഞങ്ങൾ ക്ഷേത്രത്തിലേക്ക് നടന്നു. രാമ,സീത,ലക്ഷ്മണ,ഭരത,ശത്രുഘ്ന,ഹനുമാൻ പ്രതിഷ്ഠയാണീ ക്ഷേത്രത്തിന്റെ പ്രത്യേകത. ദീർഘകായ പ്രതിഷ്ഠയുള്ള ക്ഷേത്രം അപൂർവ്വമായേ കാണുവാൻ സാധിക്കുകയുള്ളൂ.ശ്രീ കോവിലിനു മുന്നിൽ അല്പനേരം ചിലവഴിച്ചതിനുശേഷം ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു നടന്നു.

Wednesday, October 19, 2011

ചോള സാമ്രാജ്യത്തിലൂടെ…. ഐരാവതേശ്വര ക്ഷേത്രം

ദൈവനായകി അമ്മൻ ക്ഷേത്രത്തിൽ നിന്നും ഞങ്ങൾ അടുത്തു തന്നെയുള്ള ഐരാവതേശ്വര ക്ഷേത്രത്തിലേക്ക് നടന്നു. വിശാലമായ പുൽത്തകിടിയും കടന്ന് ഞങ്ങൾ ഐരാവതേശ്വര ക്ഷേത്ര കവാടത്തിനു മുന്നിലെത്തി.സന്ധ്യയുടെ ചുവപ്പിലമർന്ന് ക്ഷേത്രഗോപുരം നിലകൊണ്ടു. ശില്പകലയുടെ സുവർണ്ണ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ഗോപുരം. സായാഹ്ന സൂര്യന്റെ പൊൻപ്രഭ ക്ഷേത്രഗോപുരത്തെ കൂടുതൽ സുന്ദരമാക്കി.
ഐരാവതേശ്വര ക്ഷേത്ര ഗോപുരം
ശില്പകലയുടെ മാസ്റ്റർപീസെന്ന് വിളിക്കാവുന്ന ക്ഷേത്രഗോപുരത്തിൽ കൊത്തുപണികളില്ലാത്ത ശിലകളൊന്നും തന്നെ കാണുവാൻ കഴിയില്ല
നന്ദികേശ്വര പ്രതിഷ്ഠ
ഇവിടെയും കൂറ്റൻ നന്ദികേശ്വര പ്രതിഷ്ഠ കാണാം.ശില്പകലയുടെ പൂർണ്ണ ഭാവങ്ങൾ ആസ്വദിച്ച് ഞങ്ങൾ ക്ഷേത്രാങ്കണത്തിലേക്ക് നടന്നു.ശില്പകലയെ അതിന്റെ ഔന്നിത്യത്തിലെത്തിച്ച ചോളരാജാക്കന്മാരെ ഒരു നിമിഷം ഓർത്തുപോയി. ചോള രാജ്യത്തിന്റെ അവസാന കാലഘട്ടത്തിലാണത്രേ ഈ ക്ഷേത്രം നിർമ്മിച്ചത്. രാജ രാജ ചോളൻ രണ്ടാമനാണത്രേ ഈ ക്ഷേത്രം നിർമ്മിച്ചത്.
ക്ഷേത്ര ഗോപുരം സായാഹ്ന ദൃശ്യം
തഞ്ചാവൂർ ശില്പികളുടെ കഴിവ് എത്രത്തോളമാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ക്ഷേത്ര കവാടം.
കൽമണ്ഡപത്തിലെ കുതിരകൾ
ക്ഷേത്ര ഗോപുരവും കടന്നകത്തെത്തുമ്പോൾ കാണുന്ന മുഖമണ്ഡപത്തെ രാജഗംഭീരമണ്ഡപമെന്നാണ് വിളിക്കുന്നത്. ആനകൾ വലിക്കുന്നതു പോലെയുള്ള മണ്ഡപത്തിലെ കൊത്തുപണികളുടെ ചാരുത എങ്ങനെ വിവരിക്കാനാണ് !
കൽമണ്ഡപത്തിലെ ആനകൾ
വിസ്മയിച്ചു നിന്നു പോയി അല്പനേരം…മണ്ഡപത്തിലെ കൽപ്പടവുകളിൽ രഥം വലിക്കുന്ന കുതിരകൾ..അതി സൂക്ഷ്മമായി പണിതിരിക്കുന്നു . കുതിരകൾ വലിക്കുന്ന രഥചക്രത്തിന്റെ ആരക്കാലുകൾ വരെ സൂക്ഷ്മമായി കൊത്തിയിരിക്കുന്നു.
കൽമണ്ഡപത്തിലെ കുതിരകൾ
മറ്റൊരു ദിശയിലുള്ള പടവുകളിൽ രഥം വലിക്കുന്ന ആനകൾ!! ചോള രാജ്യം ക്ഷയിച്ച സമയത്താണീക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി.
കൽമണ്ഡപത്തിലെ ആനകൾ
മുഖമണ്ഡപത്തിനകത്തേക്ക് കയറിയപ്പോൾ കണ്ടത് ശില്പകലയുടെ വേറിട്ട ഭാവങ്ങൾ.. താമരയുടെ മധ്യത്തിൽ നിൽക്കുന്ന ശിവ പാർവ്വതിമാർ..ഭരതനാട്യത്തിലെ വിവിധ മുദ്രകൾ.. താണ്ഡവമാടുന്ന നടരാജമൂർത്തി. കൈലാസമെടുത്ത് അമ്മാനമാടുന്ന രാവണൻ എന്നിങ്ങനെ വിവിധ ഭാവങ്ങളിലുള്ള ശില്പങ്ങൾ..മണ്ഡപത്തിലെ തൂണുകൾ സപ്തസ്വരങ്ങൾ മീട്ടുന്നു. മണ്ഡപത്തിലെ തൂണുകളും ഒട്ടും വ്യത്യസ്തമല്ല. നൃത്തം ചെയ്യുന്ന സ്ത്രീകൾ.ദേവീദേവന്മാർ..എല്ലാം ഒന്നിനോടൊന്ന് മെച്ചം..
മറ്റൊരു മണ്ഡപം
പുറം ചുവരിലാകട്ടെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിൽ കണ്ടതു പോലുള്ള ശില്പങ്ങൾ..ഭിക്ഷാടക വേഷധാരിയായ ശിവൻ,വീണയില്ലാതെ നിൽക്കുന്ന സരസ്വതി.അർദ്ധനാരീശ്വര സങ്കല്പം..എന്നിങ്ങനെ വിവിധതരം ശില്പങ്ങൾ മിഴിവോടെ കൊത്തിയിരിക്കുന്നു.സായാഹ്ന സൂര്യന്റെ കിരണങ്ങൾ ക്ഷേത്രഗോപുരങ്ങളിൽ തട്ടി പ്രതിഫലിച്ചു.. ചുവന്ന കല്ലുകളിൽ പണിതതിനാലായിരിക്കണം ചുവന്ന രശ്മികൾ കൂടുതൽ പ്രഭയുള്ളതായ് തോന്നാൻ കാരണം.
മണ്ഡപം
മണ്ഡപത്തിലൂടെ നടന്ന് ഞങ്ങൾ ശ്രീ കോവിലിനു മുന്നിലെത്തി.ശില്പിയുടെ കഴിവിനെ പരാമാവധി ഉപയോഗിച്ചിരിക്കുന്നു ക്ഷേത്രത്തിലെവിടെയും.. ശ്രീ കോവിലിനു മുന്നിലെ ദ്വാരപാലകർ തന്നെയാണ് ഇതിന് ഉത്തമ ഉദാഹരണം, ശ്രീ കോവിലിനകത്ത് ഐരാവതേശ്വരൻ ലിംഗരൂപധാരിയായ് നിലകൊള്ളുന്നു. ശിവലിംഗത്തിന്റെ വലിപ്പവും ശ്രദ്ധേയമാണ്. ബൃഹദീശ്വര ക്ഷേത്രത്തിലെ ശിവലിംഗവുമായ് താരതമ്യം ചെയ്യാൻ പറ്റില്ലെങ്കിലും , ശ്രീ കോവിലിന്റെ അകം മുഴുവൻ നിറഞ്ഞു നിൽക്കുന്നതു പോലെ തോന്നി ഐരാവതേശ്വരൻ.
ക്ഷേത്ര ഗോപുരം
ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയിലും ഒരു ഐതിഹ്യമുണ്ട്. ഒരിക്കൽ ദുർവാസാവ് മഹർഷി ദേവേന്ദ്രന് ഒരു പുഷ്പഹാരം നൽകി.ദേവേന്ദ്രനത് തന്റെ വാഹനമായ ഐരാവതമെന്ന വെളുത്ത ആനയ്ക്ക് ചാർത്തി.
പുഷ്പത്തിന്റെ സൗരഭ്യം കാരണം തേൻ കുടിക്കാൻ വന്ന വണ്ടുകൾ ഐരാവതത്തിനു ശല്യമായ് ഭവിച്ചു. ഒടുവിൽ ശല്യം സഹിക്കവയ്യാതെ ഐരാവതം പുഷ്പഹാരം നിലത്തെറിഞ്ഞു. ഇതു കണ്ടു നിന്ന ദുർവ്വാസാവിനു താൻ അപമാനിക്കപ്പെട്ടതായ് തോന്നി.
ക്ഷേത്ര ഗോപുരം

അദ്ദേഹം ദേവേന്ദ്രനേയും ഐരാവതത്തേയും ശപിച്ചു. വെളുത്ത നിറമുള്ള ഐരാവതത്തിന്റെ നിറം മങ്ങിപ്പോകട്ടേയെന്നായിരുന്നു ശാപം. ശാപമോചനത്തിന് ശിവനെ പൂജിക്കാൻ ഐരാവതത്തോട് ദുർവ്വാസാവു പറഞ്ഞു.
ക്ഷേത്ര വിമാനം

അങ്ങനെ ഐരാവതം ശിവനെ പൂജിച്ച ക്ഷേത്രമായതിനാലാണ് ക്ഷേത്രത്തിന് ഐരാവതേശ്വരമെന്ന പേർ വന്നത്. ഐരാവതേശ്വരനെ വണങ്ങി മണ്ഡപത്തിലെത്തിയപ്പോൾ പൂജാരി കീർത്തനങ്ങൾ ആലപിക്കാൻ തുടങ്ങി. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു അദ്ദേഹത്തിന്റെ ആലാപനം..ശിവസ്തുതികൾ കേട്ട് ഞങ്ങൾ ഐരാവതേശ്വരക്ഷേത്രത്തോട് വിടപറഞ്ഞു.

Sunday, October 9, 2011

ചോള സാമ്രാജ്യത്തിലൂടെ…ദൈവനായകിയമ്മൻ ക്ഷേത്രം

കാവേരി നദി 
ഗംഗൈകൊണ്ട ചോളപുരത്തു നിന്നും കുംഭകോണത്തേക്ക് ഏതാണ്ട് 34 കിലോമീറ്ററോളം ദൂരമുണ്ട്. നാട്ടുവഴിയിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്ത് ഞങ്ങൾ നിന്നു.വളരെ നേരം നിന്നിട്ടും ബസ്സൊന്നും വരാത്തതു കാരണം അടുത്തു നിന്ന ഗ്രാമീണനോട് കുംഭകോണത്തേക്കുള്ള ബസ്സിനെ പറ്റി തിരക്കി. അദ്ദേഹം പറഞ്ഞു കുംഭകോണമെത്താൻ കാവേരി നദി കടക്കേണ്ടതുണ്ട്. ആനക്കരെയെന്ന ഗ്രാമത്തിലാണ് കാവേരിക്കു കുറുകെയുള്ള പാലം, പക്ഷേ ചില മാസങ്ങൾക്ക് മുൻപ് പാലം തകർന്നതിനാൽ കുംഭകോണത്തേക്ക് ബസ് സർവ്വീസ് നിർത്തിയിരിക്കുകയാണത്രേ..പക്ഷേ ആനക്കരെയിൽ എത്തിയാൽ ഒരു ചെറിയ കനാൽ വഴി കാവേരി കടക്കാമത്രേ.. പാലത്തിനക്കരെ കുംഭകോണത്തേക്കുള്ള ബസ് സർവ്വീസ് ഉണ്ട്. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് ഞങ്ങൾ ആനക്കരെ ബസിൽ കയറി. ഗംഗൈകൊണ്ട ചോളപുരത്തുനിന്നും 9 കിലോമീറ്റർ അകലെയാണ് ആനക്കരെ.ഏതാണ്ട് 20 മിനുട്ടിനകം ഞങ്ങൾ ആനക്കരെയിലെത്തിച്ചേർന്നു.ദൂരെ കാവേരി നദി കാണാമായിരുന്നു. വരണ്ട കാവേരിയെ കണ്ടപ്പോൾ അതിശയിച്ചു പോയി. വെറുമൊരു നീർച്ചാൽ മാത്രമായിരുന്നു കാവേരി നദിയപ്പോൾ.. തടയണകൾ നിർമ്മിച്ച് കാവേരിയുടെ ഒഴുക്കിനു തടയിട്ടിരുന്നു സ്വാർത്ഥനായ മനുഷ്യൻ!! മരിച്ചുകൊണ്ടിരിക്കുന്ന കാവേരിയുടെ മറ്റൊരു മുഖം ഞങ്ങൾ കണ്ടു.
ദൈവനായകി അമ്മൻ കോവിൽ
തലക്കാവേരിയിൽ നിന്നും ഉത്ഭവിക്കുന്ന കാവേരിയുടെ സ്ഥിതി കണ്ട് ഞങ്ങൾക്ക് സങ്കടം തോന്നി. ഒരു ഷെയർ ഓട്ടോയിൽ ഞങ്ങൾ കാവേരി നദി മുറിച്ചുകടന്നു. മറുവശത്ത് കുഭകോണത്തേക്കുള്ള ബസ്സുകൾ നിർത്തിയിട്ടിരുന്നു.കുംഭകോണത്തു ഞങ്ങൾ 3 മണിയോടെ എത്തിച്ചേർന്നു.
വ്യാളീ മുഖ പടവുകൾ
കുംഭകോണത്തിനടുത്തുള്ള ധരാസുരമെന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഐരാവതേശ്വര ക്ഷേത്രവും ദൈവനായകിയമ്മൻ ക്ഷേത്രവുമായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. കുംഭകോണം തഞ്ചാവൂർ ഹൈവേയിൽ കുംഭകോണത്തു നിന്നും നാലു കിലോമീറ്റർ അകലെയായാണ് ധരാസുരം.
കൽമണ്ഡപം
കുംഭകോണത്തു നിന്നും പുറപ്പെടുന്ന ലോക്കൽ ബസ്സുകൾ മാത്രമേ ധരാസുരം നിർത്തുകയുള്ളൂ. നാലുമണിയോടെ ഞങ്ങൾ ധരാസുരമെത്തിച്ചേർന്നു.
ക്ഷേത്രഗോപുരം (ദൈവനായകിയമ്മൻ കോവിൽ)
മെയിൻ റോഡിൽ നിന്നും അല്പം അകലെയാണ് ഗ്രേറ്റ് ലിവിങ്ങ് ചോളക്ഷേത്രങ്ങളിലൊന്നായ ഐരാവതേശ്വര ക്ഷേത്രം നിലകൊള്ളുന്നത്.
ക്ഷേത്രഗോപുരം (ദൈവനായകിയമ്മൻ കോവിൽ)
ഇടവഴികളിലൂടെ നടന്ന് ഞങ്ങൾ ഐരാവതേശ്വര ക്ഷേത്രത്തിനു സമീപമുള്ള ദൈവനായകിയമ്മൻ ക്ഷേത്രത്തിനുമുന്നിലെത്തി.
ക്ഷേത്രഗോപുരത്തിന്റെ മുകൾ ഭാഗം
ദൈവനായകിയമ്മൻ ക്ഷേത്രവും ചോള സാമ്രാജ്യത്തിന്റെ സംഭാവന തന്നെ. ഈ ക്ഷേത്രവും ഐരാവതേശ്വര ക്ഷേത്രവും ഒരേ സമയം നിർമ്മിച്ചതാണ്.
ദൈവനായകിയമ്മൻ ക്ഷേത്രം (മറ്റൊരു ദൃശ്യം)
ഐരാവതേശ്വര ക്ഷേത്രത്തിൽ പ്രതിഷ്ഠ ശ്രീ പരമേശ്വരനാണെങ്കിൽ ദൈവനായകിഅമ്മൻ ക്ഷേത്രത്തിൽ ശ്രീ പാർവ്വതിയാണ് പ്രതിഷ്ഠ.
ദൈവനായകിയമ്മൻ ക്ഷേത്രം (മറ്റൊരു ദൃശ്യം)
കൊത്തുപണികളാൽ അലങ്കരിക്കപ്പെട്ട ക്ഷേത്രത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു. വ്യാളീമുഖങ്ങൾ കൊത്തിയ പടവുകൾ കയറി ഞങ്ങളൊരു മണ്ഡപത്തിലെത്തി.
ക്ഷേത്ര വിമാനം
ചോളരാജ്യപ്രതാപം വിളിച്ചറിയിക്കുന്ന കൊത്തുപണികൾ. ചോളരാജ്യ രാജാവായിരുന്ന രാജ രാജ ചോളൻ രണ്ടാമനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.
ക്ഷേത്രത്തിനു പിൻ വശം
AD 1163 കളിൽ പണികഴിപ്പിച്ച ഈ ക്ഷേത്രം ചോളരാജ്യത്തിന്റെ ശക്തി ക്ഷയിച്ച കാലത്താണ് പണികഴിപ്പിച്ചത്. പിന്നീട് 150 വർഷത്തിനകം ചോളരാജ്യം നാമാവശേഷമായി.
ക്ഷേത്ര വിമാനം (മറ്റൊരു ദൃശ്യം) 
ക്ഷേത്രച്ചുവരുകളിൽ ഭരതനാട്യത്തിലെ മുദ്രകളും കരണങ്ങളും അനാവരണം ചെയ്യപ്പെട്ടിരുന്നു.
ദൈവനായകിയമ്മൻ ക്ഷേത്രം (മറ്റൊരു ദൃശ്യം)
കൊത്തുപണികളാൽ അലങ്കരിക്കപ്പെട്ട വിമാനത്തിനു കീഴേ ശ്രീ പാർവ്വതി ദൈവനായകിയമ്മനായ് കുടിയിരുന്നു. വളരെ ശാന്തമായ ക്ഷേത്രസന്നിധി.
ദൈവനായകിയമ്മൻ ക്ഷേത്രം (മറ്റൊരു ദൃശ്യം)
സഞ്ചാരികളുടെ തിരക്കോ,ക്ഷേത്ര പുരോഹിതന്മാരുടെ പിടിച്ചുപറിയോ കാണാത്ത ഏകക്ഷേത്രമായിരിക്കാമിതെന്നെനിക്കു തോന്നി.
ക്ഷേത്രഗോപുരത്തിന്റെ മുകൾ ഭാഗം
ദീപാലങ്കൃതമായ ശ്രീ കോവിലിൽ ചുവന്ന പട്ടണിഞ്ഞ ദൈവനായകിയമ്മനെ തൊഴുത് ഞങ്ങൾ ക്ഷേത്രത്തിനു പുറത്തിറങ്ങി.


Friday, October 7, 2011

ചോള സാമ്രാജ്യത്തിലൂടെ – ഗംഗൈകൊണ്ട ചോളപുരം

ചിദംബര ദർശനത്തിനു ശേഷം അടുത്ത ലക്ഷ്യമായ ഗംഗൈകൊണ്ട ചോളപുരമെന്ന ചോളരാജ്യ തലസ്ഥാനത്തേക്ക് ഞങ്ങൾ യാത്ര തിരിച്ചു. ഏതാണ്ട് രണ്ട് മണിക്കൂർ ദൂരമുണ്ട് ചിദംബരത്തുനിന്നും ഗംഗൈകൊണ്ട ചോളപുരത്തേക്ക്..
ഗംഗൈകൊണ്ട ചോളപുരം ബൃഹദീശ്വര ക്ഷേത്രം
പക്ഷേ ചിദംബരത്തു നിന്നും ബസ് കുറവായതിനാൽ കാട്ടുമന്നാർക്കുടിയെന്ന സ്ഥലത്തേക്ക് ബസ് കയറിയാൽ മതിയെന്ന് ഹോട്ടലിൽ നിന്നും വിവരം ലഭിച്ചിരുന്നു.അതനുസരിച്ച് ഞങ്ങൾ കാട്ടുമന്നാർക്കുടി ബസിൽ കയറി.
ഗംഗൈകൊണ്ട ചോളപുരം ബൃഹദീശ്വര ക്ഷേത്രം
വിജനമായ വഴികളിലൂടെ ബസ് യാത്ര തിരിച്ചു. വിശാലമായ നെൽ വയലുകൾ..ചിലയിടങ്ങളിൽ ചോളവും കൃഷിചെയ്യുന്നു. വിദൂരതയിൽ തലയുയർത്തി നിൽക്കുന്ന കവുങ്ങിൻ തലപ്പുകൾ..
ഗംഗൈകൊണ്ട ചോളപുരം ബൃഹദീശ്വര ക്ഷേത്രം
ഗ്രാമഭംഗി പകർന്ന് ആട്ടിൻ പറ്റങ്ങൾ…ബസ് കാട്ടുമന്നാർക്കുടിയിലെത്താൻ ഒരു മണിക്കൂറെടുത്തു. കാട്ടുമന്നാർക്കുടിയിൽ നിന്നും ജയംകൊണ്ടാൻ ബസിൽ കയറി ഗംഗൈകൊണ്ട ചോളപുരമെത്താം.
ബൃഹദീശ്വര ക്ഷേത്രം
അല്പ നേരത്തെ കാത്തിരുപ്പിനുശേഷം ജയംകൊണ്ടാൻ ബസ് വന്നു ചേർന്നു. ജയംകൊണ്ടാൻ ബസിൽ തുടർന്നുള്ള യാത്ര. ഏകദേശം 40 മിനുട്ടിനകം ഞങ്ങൾ ചോളസാമ്രാജ്യ തലസ്ഥാനത്തെത്തിച്ചേർന്നു.
നന്ദി പ്രതിഷ്ഠ
ബസ് ഇറങ്ങിയതും ഞങ്ങൾക്കു മുന്നിലതാ ഭീമാകാരമായ ഗംഗൈകൊണ്ട ചോളപുരം ശിവക്ഷേത്രം!!ചോളസാമ്രാജ്യത്തിന്റെ പ്രൗഢിയും ഗാംഭീര്യവും വിളിച്ചറിയിക്കുന്ന കൊത്തുപണികളാൽ അലങ്കൃതമായ ബൃഹദീശ്വര ക്ഷേത്രം.
നന്ദി പ്രതിഷ്ഠ
ചോള തലസ്ഥാനമായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിന്റെ അതേ മാതൃകയിലാണു ഗംഗൈകൊണ്ട ചോളപുരക്ഷേത്രത്തിന്റെ നിർമൃതിയും.
ക്ഷേത്രം മറ്റൊരു ദൃശ്യം
ഗംഗൈകൊണ്ട ചോളപുരം രാജേന്ദ്രചോളനാൽ നിർമ്മിക്കപ്പെട്ട ചോളതലസ്ഥാനമായിരുന്നു. അതിനു മുൻപ് വരെ തഞ്ചാവൂരായിരുന്നു ചോളരാജ്യ തലസ്ഥാനം.
നന്ദിയ്ക്ക് മുന്നിൽ
രാജേന്ദ്രചോളൻ ഗംഗാനദിവരെയുള്ള പ്രദേശം കീഴടക്കിയതിന്റെ സ്മരണാർത്ഥമാണു ഗംഗൈ കൊണ്ട ചോളപുരം അല്ലെങ്കിൽ ഗംഗ കണ്ട ചോളപുരമെന്ന ചോളതലസ്ഥാനത്തിന്റെ പിറവി.
വംഗനാട് വരെ കീഴടക്കിയ രാജേന്ദ്രചോളൻ ഗംഗാനദിയിൽ നിന്ന് ആയിരം പൂർണ്ണകുംഭങ്ങളിൽ ഗംഗാജലം കൊണ്ടുവന്നാണു ഗംഗൈകൊണ്ട ചോളപുരം ബൃഹദീശ്വര ക്ഷേത്രത്തിലെ കുംഭാഭിഷേകം നടത്തിയത്.
ചോളരാജ്യ തലസ്ഥാനമായിരുന്നെങ്കിലും ഇപ്പോൾ അവശേഷിക്കുന്നത് ക്ഷേത്രം മാത്രമാണു.
ക്ഷേത്ര വിമാനം ഒരു ദൃശ്യം
സമീപ കാല ഖനനത്തിൽ കണ്ടെടുത്ത കൊട്ടാര അവശിഷ്ടങ്ങൾ മാളികമേട് എന്ന സ്ഥലത്ത് കാണാം.നടന്ന് ഞങ്ങൾ ക്ഷേത്രകവാടത്തിലെത്തി.
ക്ഷേത്ര വിമാനം
തകർക്കപ്പെട്ട നിലയിലുള്ള ക്ഷേത്രകവാടത്തിനു മുന്നിൽ നിന്ന് ക്ഷേത്രത്തെ നോക്കിക്കാണുമ്പോൾ ആ പ്രൗഢി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.
നന്ദി മറ്റൊരു ദൃശ്യം
ഉച്ച വെയിലിൽ മഞ്ഞനിറത്തിലുള്ള ക്ഷേത്രഗോപുരം തിളങ്ങുന്നതുപോലെ തോന്നി. പതിവുപോലെ നന്ദി ശിവനഭിമുഖമായ് നിലകൊണ്ടു.
താണ്ഡവം
ഒരു മണിയോടെ നടയടച്ചിരുന്നതിനാൽ ഞങ്ങൾക്ക് ക്ഷേത്രദർശനം സാധിച്ചില്ല.നന്ദി വിഗ്രഹത്തിനരികെയായ് സിംഹത്തിന്റെ പ്രതിമ കാണാമായിരുന്നു.
സിംഹക്കിണർ
സിംഹത്തിന്റെ ഇരു കാലുകൾക്കിടയിലൂടെ പടവുകൾ കാണാനായി.ഈ പടവുകളിറങ്ങിയാലൊരു കിണറാണത്രേ..അതുകൊണ്ടായിരിക്കാം ഈ സിംഹപ്രതിമയെ സിംഹക്കിണറെന്നു വിളിച്ചിരുന്നത്.
സിംഹക്കിണർ
സിംഹക്കിണറിനെക്കുറിച്ച് മറ്റൊരൈതിഹ്യവുമുണ്ട്. ഒരിക്കൽ ബാണാസുരനായിരുന്നു ഈ പ്രദേശം ഭരിച്ചിരുന്നത്.
ക്ഷേത്ര വിമാനം പിന്നിൽ നിന്നൊരു ദൃശ്യം
ഗംഗയിൽ സ്നാനം ചെയ്യാനുള്ള തന്റെ ആഗ്രഹം സഫലീകരിക്കാൻ ഉഗ്ര തപസ്സുകൊണ്ട് ഗംഗാദേവിയെ പ്രീതിപ്പെടുത്തി കിണറ്റിൽ ഗംഗാജലം വരുത്തിയത്രേ..
ചുവരിലെ കൊത്തുപണികൾ
ഏതാണ്ട് ആറേക്കറോളം വരുന്ന സ്ഥലത്താണ് ക്ഷേത്രം നിലകൊള്ളുന്നത്. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തോട് സാമ്യമുണ്ടെങ്കിലും ഗംഗൈകൊണ്ട ചോളപുരക്ഷേത്രത്തിന്റെ
ആനന്ദ താണ്ഡവമൂർത്തി
നിർമ്മാണം രാജേന്ദ്രചോളൻ പൂർത്തിയാക്കിയില്ലത്രേ..
സരസ്വതി ദേവി
അതുകൊണ്ട് തന്റെ അച്ഛൻ പണികഴിപ്പിച്ച തഞ്ചാവൂർ ബൃഹദീശ്വരക്ഷേത്രം ഒന്നാമതായ് നിലകൊള്ളുമെന്ന് രാജേന്ദ്രചോളൻ കരുതി.
യുണെസ്കോയുടെ വേൾഡ് ഹെറിറ്റേജുകളിലൊന്നായ ലിവിങ്ങ് ചോള ക്ഷേത്രത്തിലൊന്നാണു
അർദ്ധ നാരീശ്വര ശില്പം
ഗംഗൈകൊണ്ട ശിവക്ഷേത്രം. ശില്പകലയുടെ കേദാരമാണീക്ഷേത്രം.
ശില്പിയുടെ കരവിരുത് എല്ലാശിലകളിലും കാണാനാകും.സരസ്വതീ ദേവിയും,
ഭിക്ഷാടക വേഷധാരിയായ ശിവൻ
ഭിക്ഷാടക വേഷധാരിയായ മഹേശ്വരനും, അർദ്ധനാരീശ്വരനുമെല്ലാം ജീവസ്സുറ്റതുപോലെ തോന്നി.
ക്ഷേത്ര വിമാനം
എല്ലാറ്റിനുമുപരി നടരാജശില്പവും കൊത്തിവച്ചിരുന്നു. ആ ശില്പികളുടെ കഴിവിനെ മനസ്സാ നമിച്ചുപോയി.
മഹാവിഷ്ണു
ശിവ പാർവ്വതി 
ബ്രഹ്മാവ് 
കൊത്തുപണികളുടെ ഇടയിൽ വ്യത്യസ്ഥമായൊരു ശില്പം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. അത് രാജേന്ദ്രചോളന്റെ കിരീടധാരണമായിരുന്നു.
ക്ഷേത്രം മറ്റൊരു ദൃശ്യം
ശിവപാർവ്വതിമാരുടെ അനുഗ്രഹാശിസ്സുകളോടെ കിരീടധാരണം നടത്തുന്ന രാജേന്ദ്രചോളന്റെ ശില്പം അത്യന്തം ആകർഷണീയമാണ്.
രാജേന്ദ്ര ചോളന്റെ കിരീടധാരണം
അല്പനേരത്തിനു ശേഷം ഞങ്ങൾ ക്ഷേത്രത്തിനടുത്തു തന്നെയുള്ള ആർക്കിയോളജിക്കൽ മ്യൂസിയം കാണാൻ പോയി.
ഖനനത്തിൽ കണ്ടെത്തിയ ശില്പങ്ങൾ
സമീപകാലത്ത് നടത്തിയ ഖനനങ്ങളിൽ കണ്ടെത്തിയ ശില്പങ്ങളും നാണയങ്ങളും പഴയഓലക്കെട്ടുകളുമവിടെ സംരക്ഷിച്ചിരുന്നു.
ഖനനത്തിൽ കണ്ടെത്തിയ ശില്പങ്ങൾ
ഖനനത്തിൽ കണ്ടെത്തിയ ശില്പങ്ങൾ
വെയിൽ കനത്തുതുടങ്ങി..കുംഭകോണത്തെത്താനുള്ള വെമ്പലിൽ ഞങ്ങൾ ചോള തലസ്ഥാനത്തോട് യാത്ര പറഞ്ഞു.